ക്വിന്റീൻ ടാരന്റീനോയുടെ സിനിമ ജീവിതത്തിലൂടെ – ഭാഗം-1
ലോക സിനിമ പ്രേമികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകനാണ് ക്വിന്റീൻ ടാരന്റീനോ. ലോകത്തെ മികച്ച സംവിധായകരുടെ പേരുകള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യ പത്തുപേരുകളോടൊപ്പം ടാരന്റീനോയുടെ പേരും ഉണ്ടാവും. പ്രതിഭാശാലിയായ സവിധായകനോടൊപ്പം തിരക്കഥാകൃത്തും നിര്‍മ്മാതാവും അഭിനേതാവും കൂടിയാണ് അദ്ദേഹം. ഒരു തരത്തിലും പരബരാഗത രീതികളും സാംബ്രദായിക ഫോര്‍മുലകളും പിന്തുടരാതെയാണ് ടാരന്റീന്‍നോ സിനിമകള്‍ ഒരുക്കുന്നത്. അക്രമത്തെ വലിയ രീതിയില്‍ മഹത്വവല്‍ക്കരിക്കുന്നു എന്നതാണ് ടാരന്റീനോ നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം.
കുട്ടിക്കാലം മുതലേ സിനിമയോട് താല്‍പ്പര്യം ജനിച്ച ടാരന്റീനോ ഒരു വീഡിയോ കാസറ്റ് വാടകയ്ക്ക് കൊടുക്കുന്ന കടയില്‍ ജോലിയ്ക്ക് കയറി. 1963 ല്‍ ടെന്നസിയിലെ നോക്സ് വില്ലയിലാണ് ടാരന്റീനോ ജനിച്ചത്. ഗണ്‍സ്മോക്ക് എന്ന പരമ്പരയിലെ ക്വിന്റ്റ് അസ്പര്‍ എന്ന കഥാപാത്രത്തിനോടുള്ള ആരാധന മൂലമാണ് മാതാപിതാക്കള്‍ മകന് ക്വിന്റീൻ എന്ന പേര് നല്‍കിയത്.
അമ്മയോടൊപ്പമായിരുന്നു ടാരന്റീനോയുടെ കുട്ടിക്കാലം. അച്ഛന്‍ ടോണി നേരത്തെ തന്നെ ബന്ധം വേര്‍പിരിഞ്ഞിരുന്നു.സ്‌കൂൾ കാലത്ത് നാടകാഭിനയത്തിലും അഭിനയ ക്ലാസിലും സജീവമായിരുന്നു ടാരന്റീനോ. സ്കൂള്‍ കാലത്ത് തന്നെ കറുത്ത വര്‍ഗ്ഗക്കാരെ ചൂഷണം ചെയ്യുന്ന ഇതിവൃത്തമുള്ള സിനിമകള്‍ കാണുന്നത് ശീലമാക്കിയിരുന്നു. ‘ക്യാപ്റ്റന്‍ പിച്ചഫ് ആന്‍റ് ദി അന്ചോവി ബാന്‍ഡിറ്റ്’ എന്ന തന്‍റെ ആദ്യ തിരക്കഥ 14 മത്തെ വയസിലാണ് ടാരന്റീനോ പൂര്‍ത്തിയാക്കുന്നത്. പിസ മോഷ്ട്ടിക്കുന്ന കള്ളന്‍റെ കഥ ആയിരുന്നു തിരക്കഥയുടെ ഇതിവൃത്തം . എന്നാല്‍ അടുത്ത വര്‍ഷം ഒരു ബുക്ക് ഹൗസില്‍ നിന്ന് എല്‍മോര്‍ ലിയനോടിന്‍റെ പ്രസിദ്ധ നോവലായ ‘ദി സ്വിച്’ മോഷ്ട്ടിച്ചതിന് അമ്മ അവനെ കണക്കറ്റ് ശിക്ഷിച്ചു.
ഹൈസ്കൂള്‍ പഠനത്തിനു ശേഷം ‘പുസികാറ്റ്’ എന്ന് പേരുള്ള നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന തീയേറ്ററില്‍ വയസ്സ് കൂട്ടിപ്പറഞ്ഞു ജോലിക്ക് കയറി. അവിടെയും ഒരുപാടുകാലം ജോലിചെയ്യാന്‍ ടാരന്റീനോയ്ക്ക് കഴിഞ്ഞില്ല. അതിനു ശേഷമാണ് മാന്‍ഹട്ടനിലെ ഒരു വീഡിയോ കാസറ്റ് ലൈബ്രറിയില്‍ ജോലിയ്ക്ക് കയറിയത്. ആ ജോലിയാണ് ടാരന്റീനോയെ സിനിമയിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചതെന്നു പറയാം. സിനിമ മോഹം ഉള്ളില്ക്കൊണ്ട് നടക്കുന്ന സമാനചിന്താഗതിക്കാരായ സുഹൃത്തുകളെ അവിടെ വച്ച് ടാരന്റീനോയ്ക്ക് കിട്ടി.അവരുമായി എന്നും ആ ലൈബ്രറിയ്ക്കുള്ളില്‍ ഇരുന്നു സിനിമ ചര്‍ച്ചകള്‍ നടത്തി. അന്ന് ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന റോഗാര്‍ ആവറിയൊക്കെ പിന്നീടു വലിയ സംവിധായകരായി. പില്‍ക്കാലത്ത് പലരും ടാരന്റീനയോട് ഏതു ഫിലിം സ്കൂളില്‍ നിന്നാണ് താങ്കള്‍ സിനിമ പഠിച്ചത് എന്ന് ചോദിക്കുമായിരുന്നു. അവരോടെല്ലാം ടാരന്റീനോ പറഞ്ഞത് “ ഞാന്‍ ഫിലിം സ്കൂളില്‍ പോയില്ല, പകരം സിനിമ കാണുവാന്‍ പോയി” എന്നായിരുന്നു.
2018-ല്‍ 55-ാം വയസ്സിലാണ് ടാരന്റീനോ വിവാഹിതനാകുന്നത്.സിനിമ മുഴുവൻ സമയവും അപഹരിക്കുന്നതിനാൽ വിവാഹിതനാകാൻ സമയം കിട്ടുന്നില്ല എന്നായിരുന്നു വിവാഹമെന്നാണെന്ന ചോദ്യത്തോട് ടാരന്റീനോ പ്രതികരിച്ചിരുന്നത്.സുഹൃത്തുകൂടിയായ ഇസ്രയേൽ ഗായികയും മോഡലുമായ ഡാനിയേല പിക് ആണ് വധു.ഇസ്രയേലിലെ അറിയപ്പെടുന്ന ഗായകനും ഗാനരചയിതാവുമായ സിവിക പിക്കിന്റെ മകളായ ഡാനിയേലയെ 2009ൽ പ്രമുഖ ചിത്രം ഇൻഗോറിയസ് ബാസ്റ്റഡിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ടാരന്റീനോ പരിചയപ്പെടുന്നത്.
പത്ത് ചിത്രങ്ങള്‍ മാത്രമേ ഞാന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിചിരുന്നുള്ളൂ എന്ന് പറഞ്ഞ ടാരന്റീനോയുടെ പത്താമത്തെ ചിത്രമാണ് കഴിഞ്ഞ വര്‍ഷം റിലീസായ Once Upon a Time in Hollywood.
(തുടരും)