തിരുവനന്തപുരം: മലയാളത്തിന്റെ പുരോഗമന, നവോത്ഥാന കാവ്യ പ്രപഞ്ചത്തിലെ തേജസിന് അപ്രതീക്ഷിത തിരശീലയിട്ട വിയോഗത്തിന് ഇന്ന് ഒരു നൂറ്റാണ്ട്. മഹാകാവ്യത്തിന്റെ പിൻബലമില്ലാതെ മഹാകവിപ്പട്ടം വണങ്ങിയെത്തിയ കുമാരനാശാന്റെ ജീവൻ കാലം കവർന്നത് 1924 ജനുവരി 16ന്. അന്ന് പുലർച്ചെ ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിലുണ്ടായ റെഡിമീർ ബോട്ടപകടത്തിലായിരുന്നു അന്ത്യം. ആശാന്റെ ദേഹവിയോഗ ശതാബ്ദിയോടനുബന്ധിച്ച് ഇന്ന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാടെങ്ങും ആശാൻ സ്മരണ പുതുക്കും.
ശിവഗിരിയിൽ ദൈവദശകം രചനാശതാബ്ദി സ്മാരക മന്ദിരത്തിൽ രാവിലെ 10.30ന് നടക്കുന്ന കവിയരങ്ങിൽ ആശാൻ കവിതകളും ആശാനെപ്പറ്റി തയ്യാറാക്കിയിട്ടുള്ള കവിതകളും അവതരിപ്പിക്കാൻ അവസരമുണ്ടാകും. തുടർന്ന് സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ ആശാൻ അനുസ്മരണം നടത്തും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർക്ക് പുറമെ മഞ്ചു വെള്ളായണി, അമ്പലപ്പുഴ രാജഗോപാൽ, ഹരിദാസ് ബാലകൃഷ്ണൻ, ബി. ഷിഹാദ്, ബാബുപാക്കനാർ തുടങ്ങിയവരും പങ്കെടുക്കും. ആശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ ദേഹവിയോഗ ശതാബ്ദിയാചരണ പരിപാടികൾ നാളെയും മറ്റന്നാളുമായി നടക്കും.