സിനിമ നിര്‍മ്മാണത്തിലെ പഴയ ത്രില്‍ ഇപ്പോഴില്ല: സെഞ്ച്വറി കൊച്ചുമോന്‍
” അന്നും ഇന്നും നമുക്ക് കമ്പനിയുടെ പേരിലും എംബ്ലത്തിന്‍റെ പേരിലും അറിയപ്പെടാൻ ആണ് താൽപ്പര്യം. എംബ്ലം ആണ് എപ്പോഴും ജനകീയമാകേണ്ടത് എന്ന് മരിച്ചു പോയ പ്രശസ്ത സംവിധായകൻ പി.എം മേനോൻ പറയുമായിന്നു. വട്ടത്തിൽ കറങ്ങുന്ന ഇംഗ്ളീഷ് അക്ഷരമാലയിലെ സി യുടെ ലോഗോ വീണ്ടും അതിരനിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് പ്രേക്ഷകർ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ ഒരു എംബ്ലം ആയിരുന്നു അത്” ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ പഴയ അഭിമുഖത്തിലാണ് കൊച്ചുമോന്‍ ഇത് പറഞ്ഞത്. പണ്ട് കാലത്ത് സിനിമ നിര്‍മ്മാണത്തിലുണ്ടായിരുന്ന ആ ത്രില്‍ ഇന്നില്ല എന്നും കൊച്ചുമോന്‍ പറയുന്നു. “മൊത്തത്തിലുള്ള നിർമ്മാണ രീതികളെല്ലാം മാറി. ആർട്ടിസ്റ്റുകളും ടെക്‌നീഷ്യന്മാരുമായുള്ള അന്നത്തെ ഒരു സഹകരണം ഇന്നില്ല. അന്നത്തെ രീതികൾ ഒക്കെ ഇന്നും പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ഇന്നത്തെ പ്രധാന ആർട്ടിസ്റ്റുകൾ എല്ലാം വർഷത്തിൽ ഒന്നോ രണ്ടോ മൂന്നോ ചിത്രങ്ങൾ മാത്രമല്ലേ ചെയ്യുന്നുള്ളൂ. ആ സിനിമയിലൂടെ തന്നെ അവർക്കു പേരും പണവും കൃത്യമായി തന്നെ ലഭിക്കണം. അന്നത്തെ കാലത്തു ഒരു നായകനടൻ 20 സിനിമയൊക്കെയാണ് ഒരു വർഷത്തിൽ ചെയ്യുന്നത്. അന്നത്തേതിൽ നിന്നും താരങ്ങളും ടെക്‌നീഷ്യന്മാരും വളരെ ഫോക്കസ്ഡ് ആയിട്ടാണ് ഇന്ന് ഓരോ ചുവടും വയ്ക്കുന്നത്. ഒരു സിനിമ മേക്ക് ചെയ്യാൻ തന്നെ ഭീകരമായ തയ്യാറെടുപ്പുകളാണ് ഇന്ന്. അന്ന് ഒരേ സമയം നമ്മുടെ രണ്ടും മൂന്നും സിനിമകൾ ചിത്രീകരിക്കുമായിരുന്നു. ഇന്നത്തെ നിർമ്മാണ ചെലവ് അന്നത്തേതിൽ നിന്നും 5 ഇരട്ടിയായി വർദ്ധിച്ചു. പടം വിജയിച്ചില്ലെങ്കിൽ ഇത്രയും നാളും ഉണ്ടാക്കിയതെല്ലാം ഒറ്റയടിയ്ക്കു നഷ്ടപ്പെടും. വളരെയധികം ശ്രദ്ധിച്ചേ ഇന്ന് സിനിമ നിർമ്മിക്കാൻ സാധിക്കൂ. ഏതു ടൈപ്പ് സിനിമയെടുത്താൽ ആണ് വിജയിക്കുന്നതെന്നു പറയുക ഇന്ന് അസാധ്യമാണ്. സിനിമയുടെ എല്ലാ ടെക്നിക്കൽ മേഖലകളെക്കുറിച്ചും ഇന്ന് പ്രേക്ഷകന് വ്യക്തമായ അറിവുണ്ട്. അതുകൊണ്ടു തന്നെ പഴുതടച്ച ഒരു മേക്കിങ് ആണ് ഇന്ന് നമ്മൾ ചെയ്യേണ്ടത്. പണ്ട് വളരെപെട്ടെന്നു അടിച്ചു തീർത്തായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ഒരു സീനിൽ ഇത്രയും കാശ് മുടക്കിയാൽ അതിന്റെ ഇമ്പാക്ട് എത്രത്തോളം ഉണ്ടെന്നു നിർമ്മതാവും വ്യക്തമായി അറിഞ്ഞിരിക്കണം. അന്ന് ഫിലിം മേക്കിങ്ങിന് 70 ശതമാനത്തോളം ചെലവ് ആകുമെങ്കിൽ ആർട്ടിസ്റ്റുകൾക്കു 30 ശതമാനത്തോളം മാത്രമേ ആകുമായിരുന്നുള്ളൂ. ഇന്ന് അത് നേരെ തിരിച്ചാണ്. ആർട്ടിസ്റ്റുകൾക്കാണ് മൊത്തം ബഡ്ജറ്റിന്റെ 60 ശതമാനത്തോളം ചെലവാകുന്നത്. ബാക്കിയുള്ള കാശുകൊണ്ടാണ് സിനിമ നിർമ്മിക്കുന്നത്. ഇന്ന് മാർക്കറ്റിങ്ങിനു തന്നെ മൊത്തം ബഡ്ജറ്റിൽ നിന്ന് നല്ലൊരു ശതമാനം തുക മാറ്റിവയ്ക്കണം.
സത്യസന്തമായും വളരെ പ്രൊഫഷണൽ ആയിട്ടും ആണ് ഞങ്ങൾ സിനിമയെ സമീപിക്കുന്നത്. സെറ്റിൽ നിർമ്മാതാവിന്റെ പ്രൌഡിയോടെ കാറിൽ നിന്നിറങ്ങി അടിച്ചുപൊളിച്ചു നടക്കുന്ന രീതിയല്ല നമ്മുടേത്. സംവിധായകനെയും പ്രൊഡക്ഷൻ കൺട്രോളറെയും ഏൽപ്പിച്ചിട്ടു എവിടെയെങ്കിലും പോയിരിക്കുന്ന നിർമ്മാതാക്കൾ അല്ല ഞങ്ങൾ. തിരക്കഥയുടെ ഡീറ്റയിൽ എല്ലാം വളരെ കൃത്യമായി ഒരു നിർമ്മാതാവ് അറിഞ്ഞിരിക്കണം. സിനിമയുടെ ക്രിയേറ്റിവ് സൈഡിൽ നിർമ്മാതാവും ഒരു പാർട്ടായിരിക്കണം. പക്ഷേ ഭൂരിഭാഗം നിർമ്മാതാക്കളും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഭാഗ്യവശാൽ അങ്ങനെയുള്ള നിർമ്മാതാക്കളുടെ ചിത്രങ്ങളും ഓടുന്നുണ്ട്. ഒരു സിനിമയ്ക്ക് നഷ്ട്ടം വന്നാൽ തന്നെ സംവിധായകന്റെ പുറത്തു അത് കെട്ടിവയ്‌ക്കുന്നവരല്ല ഞങ്ങൾ. വിജയമായാലും പരാജയമായാലും തുല്യമായി പങ്കിടണം . പണ്ട് മുതലേ സിനിമ ചെയ്യുന്ന രണ്ടോ മൂന്നോ നിർമ്മാണ കമ്പനികൾ മാത്രമേ ഇന്നും ഇവിടെ സിനിമകൾ നിർമ്മിക്കുന്നുള്ളൂ. നാല്പതു കൊല്ലമായി സിനിമാ നിർമ്മണത്തിൽ സജീവമായി നിൽക്കുന്ന കമ്പനിയാണ് സെഞ്ച്വറി” കൊച്ചുമോന്‍ പറഞ്ഞു .