ഞാൻ സുശാന്തിനെ ഒഴിവാക്കിയിട്ടില്ല: സഞ്ജയ് ലീല ബൻസാലി
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ 14നായിരുന്നു നടനെ മുംബൈയിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്രിയ താരത്തിന്റെ വിടവാങ്ങല്‍ വാര്‍ത്ത ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും പോലീസ് ചോദ്യം ചെയ്തത്. സുശാന്തിനെ നാല് സിനിമകള്‍ക്കായി താന്‍ പരിഗണിച്ചിരുന്നുവെന്നാണ് സഞ്ജയ് പോലീസിനോട് പറഞ്ഞത്.
എന്നാല്‍ നടന്റെ മറ്റ് പ്രോജക്ടുകള്‍ കാരണം അത് നടക്കാതെ പോവുകയുമായിരുന്നു. തന്റെ സിനിമകളില്‍ നിന്നും സുശാന്തിനെ പുറത്താക്കിയതല്ലെന്നും സംവിധായകന്‍ പറഞ്ഞു. യഷ്രാജ് ഫിലിംസുമായി കരാറുണ്ടായിരുന്ന സമയത്താണ് ബന്‍സാലി സുശാന്തിനെ സമീപിച്ചത്.ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യാനിരുന്ന പാനി എന്ന സിനിമയുടെ കമ്മിറ്റ്‌മെന്റുകള്‍ സുശാന്തിനുണ്ടായിരുന്നു. എന്നാല്‍ പാനി എന്ന ചിത്രം പിന്നീട് നടക്കാതെ പോവുകയായിരുന്നു. സുശാന്തുമായി താന്‍ ആശയവിനിമയം നടത്തിയിട്ട് കുറെ കാലമായെന്നും സംവിധായകന്‍ പറഞ്ഞു. നടന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ വിഷോദരോഗത്തെപറ്റിയോ തനിക്ക് അറിയില്ലായിരുന്നുവെന്നും സഞ്ജയ് ലീലാ ബന്‍സാലി പോലീസിനോട് പറഞ്ഞു.