ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാവണം: മുഖ്യമന്ത്രി

0
276

നാട് അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ കുട്ടികൾ ഉൾപ്പെടെ എല്ലാവരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് മാതൃകകൾ സൃഷ്ടിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശുദ്ധ റംസാൻ മാസത്തിൽ സക്കാത്തിന്റെ ഘട്ടത്തിൽ ആ മഹത്തായ സങ്കൽപം ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാൻ ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രകമ്പനികാര്യ മന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരം കമ്പനികളുടെ സി. എസ്. ആർ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കാനാവില്ല. അതേസമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് ഈ പരിമിതിയില്ല. സി. എം. ഡി. ആർ. എഫിനെ കൂടി സി. എസ്. ആർ ഫണ്ടിന് അർഹതയുള്ള പട്ടികയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ദുരിതാശ്വാസ നിധിയെ സി. എസ്. ആർ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കുന്നതല്ല. ഈ നടപടി തിരുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ തിരൂരിൽ പൂർത്തിയാകുന്ന ശിഹാബ്തങ്ങൾ മെമ്മോറിയൽ ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ അറിയിച്ചിട്ടുണ്ട്. അപ്പോളോ ആശുപത്രി 240 കിടക്കകളും മറ്റു സൗകര്യങ്ങളും നൽകാമെന്ന് അറിയിച്ചു. ചെങ്ങന്നൂരിൽ പൂർത്തിയാകുന്ന ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയും ഐസിയു, വെൻറിലേറ്റർ സംവിധാനങ്ങളുമടക്കം കോവിഡ് 19 പ്രതിരോധത്തിന് വിട്ടുനൽകാമെന്ന് മാനേജിങ് ഡയറക്ടർ ഫാദർ അലക്‌സാണ്ടർ കൂടാരത്തിൽ അറിയിച്ചു. കോഴിക്കോട് മലാപറമ്പിലെ ഇഖ്‌റ ഇൻറർനാഷണൽ ഹോസ്പിറ്റൽ കോവിഡ് ചികിത്സയ്ക്കായി വെൻറിലേറ്ററുകൾ, ഐസിയു, ഡയാലിസിസ് സംവിധാനങ്ങളും നൂറോളം കിടക്കകളും വിട്ടുനൽകാമെന്ന് അറിയിച്ചു. മലപ്പുറം നടുവട്ടം ശ്രീവത്സം ആശുപത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകുമെന്ന് നിയമസഭ സ്പീക്കർ മുഖേന അറിയിച്ചു. പ്രവാസി മലയാളികൾ തിരിച്ചെത്തുമ്പോൾ ക്വാറൻറൈൻ ചെയ്യാൻ മർക്കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനൽകുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അറിയിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ 2000 ഭക്ഷണ പാക്കറ്റ് വീതം ജില്ലാ ഭരണസംവിധാനവുമായി ബന്ധപ്പെട്ട് സൗജന്യമായി വിതരണം ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. ഹോട്ടൽ റമദാ ഐസൊലേഷന് റൂമുകൾ വിട്ടുനൽകാമെന്ന് അറിയിച്ചു. കേരള കോക്കനട്ട് ഓയിൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ 25,000 പാക്കറ്റ് വെളിച്ചെണ്ണ ആശ്വാസ പ്രവർത്തനത്തിനായി സംഭാവന നൽകും എന്ന് അറിയിച്ചിട്ടുണ്ട്. കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിനോട് അഫിലിയേറ്റ് ചെയ്ത 90 വാഫി, വഹിയ്യ കോളേജുകളുടെ ഹോസ്റ്റൽ സൗകര്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടു നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1455/2020

 

LEAVE A REPLY

Please enter your comment!
Please enter your name here