തിരശീലയ്ക്ക് പിന്നിലെ ധൂര്‍ത്തായിരുന്നു എന്‍റെ ജീവിതം:നെടുമുടി വേണു
എൺപതുകൾ മലായാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു നെടുമുടി വേണു. കുട്ടനാടിന്റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. നമ്മളെ വിസ്മയിപ്പിച്ച നൂറുകണക്കിനു വേഷങ്ങള്‍ കെട്ടിയാടിയ നെടുമുടി വേണു ഇപ്പൊഴും കാത്തിരിക്കുകയാണ് തന്‍റെ പ്രതിഭയെ വെല്ലുവിളിക്കുന്ന വേഷങ്ങള്‍ക്കായി. ഒരുകാലത്ത് സൌഹൃദങ്ങളുടെ ആഘോഷമായിരുന്നു നെടുമുടിയുടെ ജീവിതം. എവിടെ പോയാലും പോകുന്നിടത്തെ ആള്‍കൂട്ടങ്ങളില്‍ അലിഞ്ഞു ചേരുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. നെടുമുടി വേണു സ്വയം മറന്നു അടിതീര്‍ത്ത സിനിമകളില്‍ കൂടെ അഭിനിയച്ചവരെല്ലാം ഇന്ന് വിട്ട് പോയിരിക്കുന്നു.
“ഞാൻ അഭിനയിച്ച പഴയ കാല സിനിമകളൊക്കെ കാണുമ്പോൾ അത്തരം ഓർമ്മകൾ മനസിനെ വല്ലാതെ വേട്ടയാടാൻ തുടങ്ങും. കൂടെ അഭിനയിച്ചവരിൽ വളരെ കുറച്ചുപേരല്ലേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. പ്രീയപെട്ടവരിൽ പലരും എന്നെ തനിച്ചാക്കി അരങ്ങൊഴിഞ്ഞു പോയി” ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “പോയവരെക്കുറിച്ചു മാത്രം എപ്പോഴും ദുഃഖിച്ചിരുന്നിട്ടു കാര്യമില്ലല്ലോ. ഒരു നൊമ്പരമായി അവരൊക്കെ എപ്പോഴും മനസിലൂടെ കടന്നുപോകാറുണ്ട്. ഉത്സവംപോലെ ആഘോഷിച് കൊണ്ട് നടന്ന ഒരു ജീവിതമായിരുന്നു എന്റേത്. ഓരോ ജീവിത ഘട്ടങ്ങളും അതാവശ്യപ്പെടുന്ന ഗൗരവത്തോടെ നമ്മൾ സമീപിക്കണം.ഞാൻ കഴിവിനെ ധൂർത്തടിചിരുന്നത് തിരശീലയ്ക്കു പിന്നിലായിരുന്നു എന്ന് സേതുമാധവൻ സാർ പറഞ്ഞിട്ടുണ്ട്. ആലോചിച്ചു നോക്കുമ്പോൾ ശരിയാണ്.
അരങ്ങിനെക്കാളും എപ്പോഴും അണിയറയിലെ ആഘോഷങ്ങളുടെ ധൂർത്തായിരുന്നു എന്റെ ജീവിതം. കൊട്ടും പാട്ടും അഭിനയുമൊക്കെയായി അണിയറയിൽ മതിവരുവോളം ആടിത്തിമിർത്തു” നെടുമുമുടി വേണു പറഞ്ഞു. കുട്ടനാട്ടില്‍ താന്‍ കണ്ട ആയിരക്കണക്കിന് മനുഷ്യ ജീവിതങ്ങളുടെ ഒരു ശതമാനം മാത്രമേ താന്‍ സ്ക്രീനില്‍ അവതരിപ്പിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം ഇപ്പൊഴും പറയുന്നതു. ” എന്നെ ഒന്ന് തുറന്നുവിടൂ എന്ന് പറഞ്ഞു ഇപ്പോഴും എത്രയോ കഥാപാത്രങ്ങൾ ക്യൂ നിൽക്കുന്നുണ്ടെന്നറിയാമോ. അവരെയൊക്കെ എവിടെയെങ്കിലും ഒന്ന് പ്രയോഗിക്കണമല്ലോ എന്ന ചിന്തയാണ് എന്റെ ഏറ്റവും വലിയ ഊർജ്ജം . ആടിത്തീർത്തതിനേക്കാൾ എത്രയോ മനോഹരമാണ് ഇനിയും ആടാനുള്ള വേഷങ്ങൾ. നാടകം, സാംഗീതം, സാഹിത്യം തുടങ്ങി നിരവധി ഘടകങ്ങൾ അതിനു പ്രചോദനമേകം”
നെടുമുടി വേണുവിന്‍റെ ഈ വാക്കുകള്‍ പുതു തലമുറയിലെ അഭിനേതാക്കള്‍ക്കുള്ള ഏറ്റവും വലിയ പാഠപുസ്തകങ്ങളാണ്.