കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും കേരളാ കോൺഗ്രസ് പി സി തോമസ് വിഭാഗവും ലയിക്കുന്നു.ഇരുവിഭാഗങ്ങളും ലയിച്ച് ഒന്നാകുന്നതോടെ 1964-ലെ ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസ് ആയി മാറും…..
പി.ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡപ്യൂട്ടി ചെയർമാനും ആകും. ലയന സമ്മേളനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. ലയനത്തിന് മുന്നോടിയായി പി സി തോമസ് എൻ ഡി എ വിട്ടു. എൻ ഡി എ നിയമ സഭാ തെരെഞ്ഞെടുപ്പിൽ പി സി തോമസ് വിഭാഗത്തിന് സീറ്റ് നൽകിയിരുന്നില്ല. അതുമൂലമുള്ള അസ്വാരസ്യങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പി ജെ ജോസഫിന്റെ ലയന നിർദ്ദേശം വരുന്നത്.
ഇതുമൂലം ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ പൊതു ചിഹ്നം ഉപയോഗിക്കാനും ലയിച്ചു ഒന്നായ പാർട്ടിക്ക് കഴിയും. ഇന്ന് ഉച്ചയോടു കൂടി കടുത്തുരുത്തിയിൽ വച്ചാകും ലയന സമ്മേളനം നടക്കുന്നത്. എന്നാൽ ലയന നീക്കത്തിന് തടയിടാനും നിയമ പ്രശ്നത്തിൽ കുരുക്കാനും എതിർ വിഭാഗവും കരുക്കൾ നീക്കുന്നുണ്ട്.
സുപ്രീംകോടതി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതോടെ ആണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നില്‍ പാര്‍ട്ടി ചിഹ്നം ഒരു ചോദ്യചിഹ്നം ആയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മത്സരിച്ച ചെണ്ട ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല.
ഇതോടെ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ ചിഹ്നം ഇല്ലാത്ത അവസ്ഥയായി. ഇനി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാം ഒരു ചിഹ്നത്തില്‍ മത്സരിക്കണം എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യണം. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുതിയ പാര്‍ട്ടി രൂപീകരിച്ച് പുതിയ ചിഹ്നം നേടാനും സാധിക്കില്ല.
സ്ഥാനാര്‍ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നതിനോട് പാർട്ടിയിൽ എതിർപ്പാണ് ഉണ്ടായത്, ഇതിനെ തുടർന്നാണ് പാര്‍ട്ടി നേതൃത്വം പി.സി തോമസുമായുള്ള ലയനത്തിലേയ്ക്ക് കടന്നത്..