ദിലീപും ശ്രീകുമാര്‍ മേനോനും നേര്‍ക്കുനേര്‍
ഒരേ ചരിത്ര കഥകള്‍ പ്രഖ്യാപിച്ചു ഇരുവരും
വാരിയന്‍ കുന്നന് ശേഷം ഒരേ ചരിത്രകഥകളുമായി രണ്ടു സിനിമകള്‍ ഒരുങ്ങുന്നു. മലബാര്‍ മാപ്പിള ഖലാസികളുടെ സാഹസികമായ ജീവിതം പറയുന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത് ഒടിയന്‍ എന്ന ചിത്രത്തിന്‍റെ സവിധായകനായ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്. മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ആണ്. തൊട്ട് പിന്നാലേ തന്നെ നടന്‍ ദിലീപ് തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചുകൊണ്ടു രംഗത്ത് വന്നു. ഖലാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെയും പച്ചാത്തലം മലബാര്‍ മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം തന്നെയാണ്. മലയാളത്തിന്‍റെ തന്നെ വമ്പന്‍ നിര്‍മ്മാണകമ്പനിയായ ശ്രീ.ഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ‘ഇത് ഒരു കെട്ടുകഥയല്ല…കെട്ടിന്റെ കഥയാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും. മിഥിലാജ്, അനുരൂപ് കൊയിലാണ്ടി എന്നിവരാണ് സിനിമയുടെ തിരക്കഥ. വി.സി പ്രവീണും ബൈജു ഗോപാലനുമാണ് സഹനിര്‍മ്മാതാക്കള്‍. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ സവിധാനം ചെയ്യുന്ന മിഷന്‍ കൊങ്കണ്‍ എന്ന ചിത്രം പ്രധാനമായും ഒരുക്കുന്നത് ഹിന്ദിയിലാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിക്കും. കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
ചലച്ചിത്ര മേഖലയിലെ പ്രമുഖർ തന്നെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാണ് ഖലാസികൾ എന്നറിയാനും സിനിമ പ്രേമികൾ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മാപ്പിള ഖലാസികൾ ആരാണെന്നതിന് വ്യക്തമായ ഉത്തരം നൽകുകയാണ് ജോർജ് തോമസ് എന്ന സിനിമ പ്രേമി.
ജോർജ് തോമസിന്റെ ഫേസ്ബുക് കുറിപ്പ്
ദിലീപേട്ടൻ നായകൻ ആയി പുതുമുഖ സംവിധായകൻ മിതിലാജ് ചെയ്യുന്ന പടം ആണ്
ഖലാസി
ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുന്നത്
ആരാണ് മാപ്പിള ഖലാസികൾ??
❛ജോർസേ യാ അള്ളാ
യാ അള്ളാ ജോർസേ
യാ അള്ളാ ജോർ സേ, മാലി ജോർസേ….❜
ബേപ്പൂരിലെത്തിയാൽ ഇളംകാറ്റിനൊപ്പം ഈണത്തിലുള്ള ഈരടികൾ നിങ്ങൾക്ക് കേൾക്കാം. ഒരേ താളത്തിലുള്ള ഈരടികളുടെയും ഏറ്റുപാടലുകളുടെയും ഉറവിടം അന്വേഷിച്ച് ചെന്നാൽ ബേപ്പൂരിലെ ഏതെങ്കിലും ഉരു നിർമാണശാലയിലായിരിക്കും നമ്മൾ എത്തുന്നതു
ബേപ്പൂരിലെ ഉരു നിർമ്മാണത്തോളം തന്നെ പഴക്കമുണ്ട് ഖലാസികളുടെ മെയ്ക്കരുത്തിന്റെ ചരിത്രത്തിനും.
പ്രത്യേകമായ ആധുനിക യന്ത്രങ്ങളൊന്നും മാപ്പിള ഖലാസികൾ തങ്ങളുടെ ജോലിക്കായി ഉപയോഗിക്കാറില്ല. കപ്പി,കയർ,റബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രമാണിവർ ഉപയോഗിക്കുക. ഭാരിച്ചതും സങ്കീർണ്ണവുമായ ജോലികൾ കായിക ശക്തിയുടെയും, സംഘശക്തിയുടെയും, തൊഴിൽ നിപുണതയുടെയും മികവിൽ വിജയകരമായി ചെയ്തുതീർക്കുന്നു എന്നതാണ് മാപ്പിള ഖലാസികളുടെ പ്രത്യേകത. മികച്ച മുങ്ങൽ വൈദഗ്ദ്യമുള്ളവരാണ് മാപ്പിള ഖലാസികൾ.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി മാപ്പിള ഖലാസികളുടെ തൊഴിൽ.
ഖലാസികളുടെ മെയ്ക്കരുത്തിെൻറ കഥ പുറംലോകം അറിയുന്നത് പെരുമൺ തീവണ്ടി ദുരന്തത്തിന് ശേഷമാണ്. 80 പേരുടെ ജീവൻ അപഹരിച്ച് ഐലൻഡ് എക്‌സ്‌പ്രസ്സിെൻറ ബോഗികൾ അഷ്‌ടമുടിക്കായലിൽ പതിച്ചപ്പോൾ ബോഗികൾ പൊക്കിയെടുക്കാൻ സഹായിച്ചത് ബേപ്പൂരിൽ നിന്നുള്ള ഖലാസികളായിരുന്നു. റെയിൽവേയുടെ ക്രെയ്‌നുകൾ പരാജയപ്പെട്ടിടത്താണ് 35 ഓളം വരുന്ന ഖലാസികളുടെ മെയ്ക്കരുത്ത് വിജയിച്ചത്. 1988 ജൂലായിൽ ഇരുപത്തി എട്ട് വർഷം മുമ്പ് നടന്ന ആ സംഭവം
കപ്പിയും കയറും ഇരുമ്പ് വടവുമായി എത്തിയ ഇവർ എന്ത് ചെയ്യാൻ എന്ന ചിന്തയായിരുന്നു അവിടെ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥർക്ക്. കോഴിക്കോട് നിന്നും അവിടെയെത്തിയ ഖലാസികളെ ആദ്യം ആരും ശ്രദ്ധിച്ചുപോലുമില്ല .. ആദ്യദിനത്തിൽ ഉച്ചവരെ വെറുതെയിരിക്കേണ്ടി വന്ന ഇവർ ഉച്ചയ്ക്ക് ശേഷം കായലിൽ ഒന്നിന് മീതെ ഒന്നായി കിടന്നിരുന്ന രണ്ട് ബോഗികളിലൊന്ന് വലിച്ച് കായലിലേക്ക്
മറിച്ചിട്ടശേഷം ഏകദേശം കരയുടെ അടുത്തുവരെ വലിച്ചെത്തിച്ചു. അതുകണ്ടപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കും എന്ന ബോധ്യം വന്നത്. അടുത്ത ദിവസങ്ങളിലായി ഇവർ വെള്ളത്തിലായിരുന്ന ഒരു ബോഗി മുഴുവനായും കരയിലെത്തിച്ചു.
പിന്നീട് സ്ഥലത്തെത്തിയ സൈന്യത്തിന് ആവശ്യമായ സഹായങ്ങളും ചെയ്‌തുകൊടുത്തത് ഖലാസികൾ ആയിരുന്നു. സൈന്യത്തിന്റെ സഹായത്തോടെ വെള്ളത്തിൽ വീണ ഒൻപത് ബോഗികളും അവർ കരയ്ക്കെത്തിച്ചു.
കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായി പാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവ ഇവയിൽ പെടുന്നു. കോന്നിയിലെ ഐരവൺ തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തികളും മാപ്പിള ഖലാസികളാണ് ഏറ്റെടുത്തിരിക്കുന്നത്. മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുൻട്. ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപെട്ടിടത്ത് പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ടാണ് മാപ്പിള ഖലാസികൾ ഇതു സാധിച്ചെടുത്തത്.യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായ സാഹസിക തുറമുഖ തൊഴിലുകൾ ചെയ്യുന്നവരാണ് ഇന്നത്തെ ഖലാസികൾ.
കോഴിക്കോട്ടെ ഖലാസികളുടെ മെയ്ക്കരുത്തിന് മുന്നിൽ ഒരിക്കൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനവും അടിയറവ് പറഞ്ഞിട്ടുണ്ട്. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം തിരിച്ച് റൺവേയിൽ എത്തിച്ചത് ഇവരായിരുന്നു. ക്രെയിനുകളുടെ സഹായത്താൽ വിമാനം തിരിച്ച് റൺവേയിൽ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടർന്നാണ് എയർലൈൻസ് അധികൃതർ ഖലാസികളുടെ സഹായം തേടിയത്.
പക്ഷേ, ഇന്നും ഖലാസികളെ സംബന്‌ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായ ജോലി ഉരു കടലിലിറക്കുക എന്നതാണ്. നിർമ്മാണം പൂർത്തിയായ ഉരുവിനെ യാതൊരു പോറലുമേൽപ്പിക്കാതെ കടലിറക്കുക എന്നത് ഇവരെ സംബന്‌ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്.
ഉരു നിർമ്മാണത്തിന് ആവശ്യമായ പടുകൂറ്റൻ മരങ്ങൾ നിർമ്മാണ ശാലയിൽ എത്തുന്നതോടെ ഖലാസികളുടെ ജോലിയും ആരംഭിക്കുന്നു. മരങ്ങൾ അറക്കവാളിന്റെ സഹായത്താൽ ഈർന്ന് കഷ്‌ണങ്ങളാക്കാൻ നിർമ്മിച്ച പ്‌ളാറ്റ് ഫോമുകളിൽ തടി കഷ്‌ണങ്ങൾ എത്തിക്കുന്നു. ഉരുവിന്റെ വിവിധ ഭാഗങ്ങളിൽ ഉറപ്പിക്കുന്ന പടുകൂറ്റൻ മരക്കഷ്‌ണങ്ങൾ വിവിധ ഭാഗങ്ങളിൽ ഉറപ്പിക്കുന്നതിന് സഹായിക്കുന്നതും ഇവർ തന്നെ. നിർമ്മാണം പൂർത്തിയായ ഉരുവിൽ വെള്ളം കയറാതിരിക്കാൻ ജോയിന്റുകളിൽ പഞ്ഞി വേപ്പെണ്ണയിൽ മുക്കി അടിച്ചു കയറ്റുന്ന ❛കൽപ്പാത്ത് പണി❜യും ഖലാസികൾ ആണ് ചെയ്‌തുവരുന്നത്