അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ രാഷ്ട്രീയത്തോട് പുശ്ചമായിരുന്നേനെ: വിജയരാഘവന്‍
ദേശീയ അവാര്‍ഡോ സംസ്ഥാന അവാര്‍ഡോ ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ മികച്ച സ്വഭാവനടന്മാരില്‍ ഒരാളാണ് വിജയരാഘവന്‍. തന്‍റെ കലാജീവിതത്തിലും വ്യക്തി ജീവിതത്തിലും അച്ഛനായ എന്‍.എന്‍ പിള്ളയുടെ സ്വധീനം വളരേ ആഴത്തിലുള്ളതാണെന്നു അദ്ദേഹം പറയുന്നു. “ഞാനും സുഹൃത്തുക്കളും തമ്മിലുള്ള സൗഹൃദ സഭാഷണങ്ങളിൽ ലോകത്തുള്ള ഏതു വിഷയത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാലും അവസാനം യാദൃച്ഛികമായി അച്ഛൻ കടന്നു വരും. എന്റെ ജീവിത വീക്ഷണത്തിന്റെയും അഭിനയത്തിന്റെയുമെല്ലാം പാഠങ്ങൾ പഠിച്ചത് അച്ഛൻ എന്ന യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു എന്ന് അതിശയോക്തി ഇല്ലാതെ തന്നെ പറയാം. അഭിനയം തുടങ്ങിയ അന്നുമുതൽ ഇന്നുവരെ അച്ഛൻ പകർന്ന് നൽകിയ പാഠങ്ങൾ തന്നെയാണ് ഞാൻ പിൻതുടരുന്നത്. ജീവിതത്തിലും കലയിലും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അച്ഛന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായിരുന്നു ” ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ തന്‍റെ അച്ചന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്.
” അച്ഛന്റെ തീരുമാനങ്ങളും ചിന്തകളുമെല്ലാം എത്രത്തോളം ദീർഘവീക്ഷണത്തോടുകൂടിയായിരുന്നു എന്ന് മനസിലായത് അച്ഛന്റെ മരണ ശേഷമായിരുന്നു. ഇന്‍റെര്‍നെറ്റ് ഒക്കെ വരുന്നതിനുമുമ്പ് ഒരിക്കൽ അച്ഛൻ എന്നോട് പറഞ്ഞത് നീ നോക്കിക്കോടാ ഇനി നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ദൂരമൊക്കെ കുറഞ്ഞു വരും എന്ന്. നമ്മൾ സ്വപ്നം കണ്ടിരുന്ന പല കാര്യങ്ങളും നമുക്ക് നേരിട്ട് കാണാൻ കഴിയും. ഫോൺ പോലും അന്ന് എല്ലാവരുടെയും വീട്ടിൽ വന്നിട്ടില്ലാത്ത കാലത്താണ് അച്ഛൻ അത് പറഞ്ഞത്.
ഇന്നത്തെ കാലത്തു നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത രാഷ്ട്രീയമാണ് അച്ഛന്റേതു. ചെറുപ്പത്തിൽ വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം അച്ഛൻ മലേഷ്യയിലേക്ക് നാട് വിട്ടു. അന്ന് മലേഷ്യയിലൊക്കെ പോകാൻ കുറച്ചുകൂടി എളുപ്പമായിരുന്നു. മലേഷ്യയിൽ ജീവിക്കാൻ വേണ്ടി അച്ഛൻ പല ജോലികളിലും ഏർപ്പെട്ടു. അധികം വൈകാതെ തന്നെ 600 മലേഷ്യൻ വെള്ളി ശമ്പളം കിട്ടുന്ന സാമാന്യം നല്ലൊരു ജോലി അച്ഛന് ലഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന സമയമായിരുന്നു അത്. സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായ അച്ഛൻ ജോലി ഉപേക്ഷിച്ചു ഐ.എൻ.എ യിൽ ചേർന്നു . അവസാനം ഐ .എൻ .എ പിരിച്ചു വിടുന്നവരെ അച്ഛൻ പ്രവർത്തിച്ചു. അവസാനം ബര്‍മ്മയില്‍ വച്ച് ബ്രിട്ടീഷ് പട്ടാളം പിടിക്കുയും. പിന്നീട് കൊൽക്കത്തയിലെ ജയിലിലേയ്ക്ക് കൊണ്ടുവരുന്ന വഴിയിൽ രക്ഷപ്പെടുകയും തിരിച്ചു നാട്ടിലേയ്ക്ക് വരുകയും ചെയ്യുന്നു. അത്തരം നിരവധി സമരങ്ങളിൽ പങ്കെടുത്ത ആളായിരുന്നു അച്ഛൻ. ഇന്നത്തെ തലമുറയ്‌ക്കൊന്നും അത്തരം കാര്യങ്ങൾ പറഞ്ഞാൽ എത്രത്തോളം മനസിലാകും എന്നറിയില്ല. രാഷ്ട്രീയത്തെക്കുറിച്ചു വിശാലമായ കാഴ്ചപ്പാടുള്ള ഒരാളായിരുന്നു അച്ഛൻ. അച്ഛൻ ജീവിച്ചിരുന്നെകിൽ ഇന്നത്തെ രാഷ്ട്രീയത്തോടൊക്കെ അച്ഛനു പുഴ്ച്ചമായിയിരിക്കും” വിജയരാഘവന്‍ പറഞ്ഞു.