ഇൻറർനെറ്റിൽ വിവരങ്ങളുടെ പ്രളയമാണെന്നും അതിൽനിന്ന് ശരിയായവ തെരഞ്ഞെടുക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രമിക്കണമെന്നും പ്രശസ്ത ചിത്രകാരി സജിത ആർ ശങ്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു അവർ.
പരിഷത്തിന്റെ യുറീക്കയുൾപ്പെടെയുള്ള മാസികകളും പുസ്തകങ്ങളും ശരിയായ ശാസ്ത്രവീക്ഷണം പകർന്നുകൊടുക്കാൻ എഴുപതുകൾ മുതൽ ഏറെ സഹായിച്ചിട്ടുണ്ട്. അവ തന്റെ വളർച്ചയിലും വിലയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ആ സ്വാധീനം ഇന്ന് ഇന്റർനെറ്റ് മേഖലയിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
പരിഷത്തിന്റെ രൂപവത്കരണ ദിനമായ സെപ്റ്റംബർ 10 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച പരിഷത്ത് പ്രസിഡൻറ് ഒ എം ശങ്കരൻ അറിയിച്ചു. പരിഷത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും.
സയൻസ് കേരള എഡിറ്റർ പി.എസ്. രാജശേഖരൻ, സംസ്ഥാന സെക്രട്ടറി നാരായണൻ കുട്ടി, നിർവാഹകസമിതി അംഗങ്ങളായ സന്തോഷ് ഏറത്ത്, എസ്. സിന്ധു, ജില്ലാ സെക്രട്ടറി എസ്. എൽ. സുനിൽകുമാർ, തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആർ. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി പി. ഗോപകുമാർ സ്വാഗതവും കല-സംസ്കാരം സമിതി കൺവീനർ കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
പ്രശസ്ത ചിത്രകാരനായ ഗോഡ്ഫ്രെ ദാസാണ് സുവർണജൂബിലി ലോഗോ രൂപകൽപന ചെയ്തത്.