നെടുമങ്ങാട് :
പട്ടികവർഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ കെ എസ് ശബരീനാഥൻ എംഎല്‍എയുടെ അഴിഞ്ഞാട്ടം. ഓഫീസറെ ‘കയ്യേറ്റം ചെയ്തു. സമൂഹവിരുദ്ധ സംഘത്തോടൊപ്പം ചേര്‍ന്ന് ഓഫീസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. . ‘ കേട്ടാലറയ്‌ക്കുന്ന അസഭ്യവര്‍ഷത്താല്‍ ജീവനക്കാരെ അപമാനിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു
MLA ക്കെതിരെ നടപടി ആവശ്യപ്പെട്ട് LDF നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി
ഉച്ചയ്ക്ക് 2.15നാണ് ശബരീനാഥ് നെടുമങ്ങാട് സത്രംജങ്‌ഷന് സമീപമുള്ള ‘ ഐറ്റിഡിപി ഓഫീസില്‍ എത്തിയത്. ഓഫീസര്‍ എ റഹീം അന്നേരം ഓഫീസിലുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാപഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുറ്റിച്ചല്‍ മാന്നാംകോട് നടക്കുകയായിരുന്നു അപ്പോള്‍. പദ്ധതിയുടെ സുപ്രധാന ചുമതലക്കാരന്‍ കൂടിയാണ് കെ റഹീം. ആ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ആയിരുന്നു ശബരീനാഥ് നെടുമങ്ങാട് ഓഫീസില്‍ വന്നത്. ഓഫീസിലെത്തിയ അദ്ദേഹം അസഭ്യമായ പെരുമാറ്റ രീതികളാണ് കാഴ്‌ചവച്ചത്.
ഓഫീസിലെ റിമൈന്‍ഡര്‍ ബോര്‍ഡില്‍ അസഭ്യം എഴുതിവച്ചുകൊണ്ടായിരുന്നു തുടക്കം. ഓഫീസര്‍ എത്തിയശേഷം അദ്ദേഹത്തിനു നേരേയായി അതിക്രമം. പല ആവര്‍ത്തി കയ്യേറ്റത്തിന് ശ്രമിച്ചു. ആവര്‍ത്തിച്ച് അടിക്കാൻ കൈവീശിയെങ്കിലും ഓഫീസര്‍ ഒഴിഞ്ഞു മാറി. മേശപ്പുറത്തിരുന്ന ഫയലുകളും രേഖകളും വലിച്ചെറിഞ്ഞു. അരിശമടങ്ങാതെ സമൂഹവിരുദ്ധ സംഘത്തെ വിളിച്ചു വരുത്തി ഫര്‍ണിച്ചറുകൾ അടിച്ചു തകര്‍ത്തു. ഒരു മണിക്കൂറിലധികം സമയമാണ് എംഎല്‍എ അഴിഞ്ഞാടിയത്. അതിക്രമത്തിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ എംഎല്‍എയ്‌ക്കും ആകുന്നില്ല.