കൊവിഡ് 19; മാതാ അമൃതാനന്ദമയി ദേവി 13 കോടി രൂപ ധനസഹായം നൽകും

0
302

തിരുവനന്തപുരം; ലോകവ്യാപമായി പിടിപെട്ട കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ 13 കോടി രൂപയുടെ സഹായ ഹസ്തം. 10 കോടി രൂപ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്കും, 3 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകുക.

കേന്ദ്ര സർക്കാരിന് 10 കോടിയും, സംസ്ഥാന സർക്കാരിന് 3 കോടി രൂപയും

കൂടാതെ കൊവിഡ് 19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും, നൽകും.

ഇത് കൂടാതെ മഠത്തിന്റെ കീഴിലുള്ള സർവകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കായി കുറഞ്ഞ ചിലവിലുള്ള മുഖാവരണങ്ങൾ, ഗൗണുകൾ, വെന്റിലേറ്ററുകൾ, അതിവേഗം തയ്യാറാക്കാവുന്ന ഐസൊലേഷൻ വാർഡുകൾ, മെഡിക്കൽ മാലിന്യങ്ങൾ നിർമ്മാജനം ചെയ്യാവുന്ന സംവിധാനങ്ങൾ, കൊറന്റൈനിലുള്ള രോഗികളെ വിദൂര നിരീക്ഷണം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ എന്നിവ ഒരുക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷണം നടത്തി വരുന്നുണ്ട്. വൈദ്യ ശാസ്ത്രം, നാനോ സയൻസ്, നിർമ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെൻസർ മാനുഫാക്ചറിംഗ്, മറ്റ് ശാസ്ത്ര മേഖലകൾ എന്നിവയിൽ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തിൽ ഉള്ളതെന്നും മഠം അധികൃതർ അറിയിച്ചു.

ലോകം മുഴുവനും കയരുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ അമ്മയുടെ ഹൃദയം വല്ലാതെ വേദനിക്കുന്നതായി അമ്മ പറഞ്ഞു. ഈ മഹാമാരിയിൽ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും, ലോകശാന്തിക്കും, ഈശ്വരി കൃപക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാമെന്നും അമ്മ പറഞ്ഞു.

കൊവിഡ് 19 തിന്റെ ദുരന്തവും അതിന്റെ ഭാഗമായുള്ള നിയമന്ത്രണങ്ങൾ കാരണം മാനസിക സമ്മർദ്ദവും, വിഷാദവും, മറ്റ് മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമ്മയുടെ നിർദ്ദേശപ്രകാരം അമൃത സർവ്വകലാശാലയും, അമൃത ആശുപത്രിയും ചേർന്ന് ടെലിഫോൺ സഹായ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. 0476- 280 5050 എന്ന നമ്പരിൽ വിളിച്ചാൽ ഇവിടെ നിന്നും കൗൺസിലിങും ലഭിക്കും. കൂടാതെ ഈ വേളയിൽ ഡോക്ടർമാരോടും, മാനസികാരോഗ്യ വിദഗ്ധരോടും കൗൺസിലിങ്ങിനായി സമയം കണ്ടെത്തണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു.

മനുഷ്യർ പ്രകൃതിയുമായി സഹവർത്തിത്വത്തിൽ ജീവിക്കണമെന്നും അല്ലെങ്കിൽ അത് വലിയ ദുരന്തങ്ങൾക്ക് വഴി വെക്കുമെന്നും എത്രയോ വർഷങ്ങളായി അമ്മ പറയാറുണ്ട്. മനുഷ്യർ സ്വാർത്ഥതക്കായി പ്രകൃതിയോട് ചെയ്തതിന്റെ ഫലമാണ് ഇത്തരം മഹാമാരികളായി തിരിച്ചെത്തുന്നത്. നാം പ്രകൃതിയുടെ സേവകരാണ് എന്ന ഭാവമാണ് വളർത്തിയെടുക്കേണ്ടത്. എളിമയും അനുസരണയും, ആദരവും, നമ്മൽ ശീലിക്കണം. ഇനിയെങ്കിലും നമ്മുടെ ഹുങ്ക് പ്രകൃതിയോട് കാണിക്കാതിരിക്കാൻ ശ്രമിക്കണം. പ്രകൃതിയുടെ മുൻപിൽ അടിയറവ് പറയാൻ സമയമായിരിക്കുന്നു. സർവാപരാധങ്ങളും പൊറുക്കണേ എന്ന് കേണപേക്ഷിക്കാൻ സമയമായിരിക്കുന്നു. എന്ത് ചെയ്താലും പ്രകൃതി, ക്ഷമിക്കും, പൊറുക്കും, മാപ്പ് നൽകും എന്നുള്ള ചിന്ത അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. അതിന് പ്രകൃതി മാനവരാശിക്ക് നൽകുന്ന അത്യുച്ഛത്തിലുള്ള ഒരു സയറനാണ് കൊറോണയെന്നും അമ്മ പറഞ്ഞു .

കൊവിഡ് 19 സംബന്ധമായ വിഷയങ്ങളെക്കുറിച്ചും, സേവനാവസരങ്ങളെക്കുറിച്ചും ഓൺലൈൻ പാഠശാലകളിലൂടെ അമൃത വിദ്യാർത്ഥികളും മനസിലാക്കുന്നുണ്ട്.

അമൃത സർവ്വിന്റെ ഭാഗമായി ദത്തെടുത്ത 101 ഗ്രാമങ്ങളിലെ പ്രതിനിധികളുമായും മഠം അധികൃതർ നിരന്തരമായി ഓൺലൈൻ വഴി സമ്പർക്കം പുലർത്തുകയും, ഈ ഗ്രാമങ്ങളിൽ കൊവിഡ് 19 തുമായി ബന്ധപ്പെട്ട അവബോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോടൊപ്പം, ഗ്രാമീണർക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും, വ്യാജവാർത്തകൾ പടരാതിരിക്കാനുള്ള മുൻ കരുതലുകളും സ്വീകരിക്കുന്നുണ്ട്. ചില ഗ്രാമങ്ങളിൽ മഠത്തിന്റെ നേതൃത്വത്തിൽ മാസ്ക് നിർമ്മിക്കാൻ പഠിപ്പിക്കുകയും, സർക്കാർ നിർദ്ദേശാനുസരണം ജനങ്ങൾക്ക് അത് വിതരണം ചെയ്യുകയും ചെയ്തുവരുന്നു.

2005 മുതൽ ദുരിതാശ്വസത്തിനായി ഇത് വരെ മഠം 500 കോടിയിലധികം രൂപയാണ് അമ്മയുടെ നിർദ്ദേശാനുസരണം ചിലവവഴിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം, ഗാർഹിക വസ്തുക്കളുടെ വിതരണം, വൈദ്യസഹായം, ഭവനപുനർനിർമ്മാണം തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here