ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക…. ശാസ്ത്രസാഹിത്യ പരിഷത്ത്

0
127

രാജ്യതലസ്ഥാനത്ത് നിരവധി പത്രപ്രവർത്തകർ, ശാസ്ത്ര പ്രചാരകർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെയെല്ലാം വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയൊക്കെ പിടിച്ചെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎപിഎയുടെ പല വിഭാഗങ്ങളും ഉൾപ്പെടുത്തിയാണ്‌ പൊലീസ്‌ റെയ്ഡും പിടിച്ചെടുക്കലുകളും അരങ്ങേറിയത്‌ .
ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവർത്തകരായ അഭിസാർ ശർമ,ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോ. രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് ഇന്ന് രാവിലെ മുതൽ റെയ്‌ഡ് നടന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണിത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജൻസികളെ മോദി സർക്കാർ വിന്യസിച്ചു. ബിബിസി, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കസ്‌മീർ വാല, വയർ തുടങ്ങിയ സ്ഥാപനങ്ങൾക്ക്‌ നേരെയും കേന്ദ്ര ഏജൻസികളുടെ നടപടികളുണ്ടായി.
സത്യം പറയുന്ന മാധ്യമപ്രവർത്തകരെയും സാംസ്ക്കാരിക പ്രവർത്തകരെയും, ശാസ്ത്ര പ്രചാരകരെയും അധികാരം ഉപയോഗിച്ച്‌ ആക്രമിക്കുന്നത്‌ അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട്‌ പീഡിപ്പിക്കാനും , സർക്കാറിനെ വിമർശിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുമുള്ള ഗൂഢാലോചനയാണ്‌ നടക്കുന്നത്‌. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്നേഹികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ട്.
പൗരന്റെ ജനാധിപത്യ അവകാശങ്ങൾക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ഈ ഭരണകൂട ഭീകരതയ്ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നഭ്യർത്ഥിക്കുകയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here