ശനിയാഴ്ച രാവിലെ തന്നെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതികളും, സുരക്ഷിതരുമാണെന്ന് അധികൃതർ പറഞ്ഞു.
“പേടിക്കേണ്ട കാര്യമില്ല ലക്ഷ്‌മിയും കുഞ്ഞും ഇപ്പോൾ കോട്ടത്തറ ആശുപത്രിയിൽ സുരക്ഷിതരാണ്.”
“അല്ലെങ്കിൽ തന്നെ ഏത് പ്രതിസന്ധിഘട്ടത്തിലും അതീവ ജാഗ്രതയോടും, കരുതലോടുകൂടിയും പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും സർക്കാരുമുള്ളപ്പോൾ പിന്നെ എന്തിനാണ് ഭയക്കുന്നത്” എന്നാണ് നാട്ടുകാരുടെ മറുചോദ്യം. ഏപ്രില്‍ എട്ടിനാണ് പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പരുടെ ഊരായ മേലെ തുടുക്കിയിൽ മുരുകന്റെ ഭാര്യ ലക്ഷ്‌മി വീട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
കോവിഡ് – 19 വ്യാപനം തടയാൻ ആരോഗ്യപ്രവർത്തകരെല്ലാം അക്ഷീണം പ്രവർത്തിക്കുന്നതിന് ഇടയിലും വിവരമറിഞ്ഞ് പാഞ്ഞെത്തിയത് 4 ഡോക്ടർമാർ അടക്കമുള്ള 10 അംഗ മെഡിക്കൽസംഘം. കാട്ടിനുള്ളിലെ ശോച്യമായ റോഡിലൂടെ 40 കിലോമീറ്റർ വാഹനത്തിൽ അതിസാഹസികമായി രണ്ടു മണിക്കൂർ യാത്ര ചെയ്തും, പിന്നീട് മൂന്നു മണിക്കൂർ ചെങ്കുത്തായ മല നടന്നു കയറിയുമാണ് ഇവർ മേലെതുടുക്കിയിൽ എത്തിയത്. അത്യാവശ്യമുള്ള പ്രാഥമിക ചികിത്സയും, മുറിവുകൾ തുണി കെട്ടിയും, വേണ്ട മാർഗനിർദേശങ്ങൾ നൽകിയാണ് ഇവർ മടങ്ങിയത്. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ആയിരുന്നു പദ്ധതി. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈ ദുരിതപാതകൾ താണ്ടി സ്വമേധയാ ആശുപത്രിയിലെത്താമെന്ന ഭർത്താവ് മുരുകന്റെ ഉറപ്പിലാണ് അവർ മടങ്ങിയത്. കണക്കു പ്രകാരം ഈ മാസം അവസാനമാണ് ലക്ഷ്‌മിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നത്. രണ്ടു വയസുള്ള ആദ്യ കുഞ്ഞ് സുഖ പ്രാസവമായിരിന്നു താനും. എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് ഏഴിന് രാത്രിയോടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 4000 അടി ഉയരത്തിലാണ് മേലെ തുടുക്കി ഊര്. ഇവിടെക്കാണ് ഡോക്ടർമാരായ വിനിത് തിലകൻ, രജ്ഞിനി, മുബാറക്, അഞ്ജലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം സുരേഷ്, സൈജു, സ്റ്റാഫ് നഴ്സ് സാബിറ, ജെപിഎച്ച്എൻ ഗിറ്റി അലക്സ്, ഡ്രൈവർ സജേഷ്, സ്വാലിഹ് എന്നിവരടങ്ങുന്ന സംഘം ഏറെ പണിപ്പെട്ട് എത്തി വേണ്ട ചികിത്സ നൽകിയത്.