ന്യൂഡൽഹി• രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അക്രമം തടയാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 1897 ലെ പകർച്ചവ്യാധി നിയമഭേദഗതി ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ അത് ഇനി മുതൽ ജാമ്യം ലഭിക്കാത്ത കുറ്റമാകും. ആരോഗ്യപ്രവർത്തകരെ ഗുരുതരമായി പരുക്കേൽപ്പിച്ചാൽ ആറുമാസം മുതൽ എഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴശിക്ഷയ്ക്കും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.