ഹർകിഷൻ സിംഗ് സുർജിത്
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും പ്രധാന നേതാവായിരുന്നു ഹർകിഷൻ സിംഗ് സുർജിത്ത് .
(ജനനം:മാർച്ച് 23, 1916.മരണം: ഓഗസ്റ്റ് 1, 2008).
1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരുന്നു അദ്ദേഹം.
2008-ൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം പൊളിറ്റ് ബ്യൂറോയിൽ നിന്ന് വിരമിച്ചത്.
*1992 മുതൽ 2005 വരെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.*
2008 ഓഗസ്റ്റ് 1-ന് 92ആം വയസ്സിൽ നോയിഡയിലെ മെട്രോ ഹോസ്പിറ്റലിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ മൂലം അദ്ദേഹം അന്തരിച്ചു .
1916 മാർച്ച് 23-ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ബഡാലയിൽ ആണ് ഹർകിഷൻ സിംഗ് സുർജിത്ത് ജനിച്ചത് .
ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ വിപ്ലവജീവിതം തിരഞ്ഞെടുക്കുവാൻ സ്വാധീനിച്ചത്.
1932-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ ഹോഷിയാർപൂർ കോടതിക്കുമുന്നിൽ ത്രിവർണ്ണ പതാക ഉയർത്തി.
ഇതിനെ തുടർന്ന് അദ്ദേഹത്തെ ബാലകുറ്റവാളികൾക്കുള്ള ദുർഗ്ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.
പുറത്തിറങ്ങിയ നാളുകളിൽ പഞ്ചാബിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി സമ്പർക്കത്തിലേർപ്പെട്ടു. 1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ 1935-ൽ അംഗത്വം തേടുകയും ചെയ്തു.
*1938-ൽ പഞ്ചാബ് സംസ്ഥാനത്തിലെ കിസാൻ സഭയുടെ സെക്രട്ടറി* *ആയി തിരഞ്ഞെടുക്കപ്പെട്ടു.*
ഇതേ വർഷം തന്നെ പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെടുകയും, ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന് ചിങ്കാരി (തീപ്പൊരി) എന്ന പേരിൽ ഒരു മാസികപത്രം തുടങ്ങുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ അദ്ദേഹം ഒളിവിൽ പോവുകയും 1940-ൽ അറസ്റ്റിലാവുകയും ചെയ്തു. ലാഹോറിലെ കുപ്രസിദ്ധമായ റെഡ് ഫോർട്ടിലാണ് അദ്ദേഹത്തെ മൂന്ന് മാസത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. പിന്നീട് ദിയോളി തടവുകേന്ദ്രത്തിലേക്ക് മാറ്റി. 1944 വരെ അവിടെ തുടർന്നു. പത്ത് വർഷം സുർജിത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ഇതിൽ എട്ട് വർഷം സ്വാതന്ത്ര്യപൂർവ്വകാലത്തായിരുന്നു. ആ കാലത്താണ് അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത്.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഞ്ചാബ് സംസ്ഥാന സെക്രട്ടറി ആയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും നാല് വർഷത്തേക്ക് ഹർകിഷൻ സിംഗ് സുർജിത്തിന് ഒളിവിൽ പോകേണ്ടിവന്നു
. *പിന്നീട് പഞ്ചാബിലെ കൃഷിക്കാരോടൊപ്പം* *പ്രവർത്തിച്ച സുർജിത് ഓൾ ഇന്ത്യ കിസാൻ സഭയുടെ* *ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു* .
1954-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു .
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-നൊപ്പം നിന്നു. സി.പി.ഐ.(എം)-ന്റെ ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ ഒരാളായിരുന്നു സുർജിത് .
പഞ്ചാബ് നിയമസഭയിലേക്ക് രണ്ട് തവണയും രാജ്യസഭയിലേക്ക് ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു .
1992-ലാണ് സുർജിത് സി.പി.ഐ.(എം)-ന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2005-ൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ 2008-ലെ 19-ആം പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത പുതിയ പോളിറ്റ് ബ്യൂറോയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും അദ്ദേഹം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു..
വാർദ്ധക്യസഹജമായ അവശതകളെത്തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു സ.സുർജിത്. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ദില്ലിയിൽ യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ സംസ്കരിച്ചു.
സഖാവ് മരിക്കുന്നില്ല…. കൃഷിക്കാരിൽ ….. സഖാക്കളിൽ ….. സ.സുർജിത് ജീവിക്കുന്നു.