കഴക്കൂട്ടം: ടിപ്പർ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല അഭയത്തിൽ മനോജ് (42) അശ്വതി സ്റ്റുഡിയോ കഴക്കൂട്ടം ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറി ബൈക്കിലിടിച്ചാണ് അപകടം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴക്കൂട്ടം ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മനോജും ഭാര്യയും. ശ്രീകാര്യം ഭാഗത്തുനിന്ന് പാങ്ങപ്പറയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി ഹെൽത്ത് സെന്ററിന് എതിർവശമുള്ള സംഗീത നഗറിലേക്ക് വളയുന്നതിനിടയിൽ വശത്തുകൂടെ പോവുകയായിരുന്ന ബൈക്കിൽ തട്ടിയാണ് അപകടം സംഭവിച്ചത്.
ബൈക്കോടിച്ചിരുന്ന മനോജിന്റെ കാലിലൂടെ ടിപ്പറിന്റെ ചക്രം കയറിയിറങ്ങി. കാലിന് ഗുരുതരമായി പരിക്കേറ്റ മനോജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചക്രങ്ങൾ കയറിയിറങ്ങി തകർന്ന മനോജിന്റെ കാൽ മുറിച്ചു മാറ്റി. തുടർ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മനോജിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ അഖില നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പരേതനായ മനോഹരൻ ലീല ദമ്പതികളുടെ മകനാണ്. ഭാര്യ അഖില എംപി. മക്കൾ അഭിമന്യൂ, അഭയ്.