ഈ ഇന്റർനെറ്റ് യുഗത്തിൽ എന്ത് ഗ്രാമം എന്ത് നന്മ: മാമൂക്കോയ
നാട്ടിൻപുറത്തിന്റെ നന്മയുള്ള കഥാപാത്രങ്ങളിലൂടെയാണ് മാമൂക്കോയ മലയാളികളുടെ പ്രീയങ്കരനായി മാറിയത്. മലയാള സിനിമയിലെ ഇന്നത്തെ തലമുറ അത്തരം കഥകളോട് പുറത്തിരിഞ്ഞു നിൽക്കുയാണെന്നാണ് മാമൂക്കോയ പറയുന്നതു.
“ഇന്ന് അത്തരം കഥാപാത്രങ്ങൾ കാണണമെങ്കിൽ സത്യൻഅന്തിക്കാടിന്റെയും ലാൽ ജോസിന്റെയും ചിത്രങ്ങൾ കാണണം. എന്തും വിരൽ തുമ്പിൽ അറിയുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ എന്ത് ഗ്രാമം എന്ത് നന്മ” ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മാമൂക്കോയ ഇത് പറഞ്ഞത്.
” പണ്ടൊക്കെ ഒരു സിനിമയിൽ അഭിനയിച്ചതിന് ശേഷം ഡബ് ചെയ്യാൻ മദ്രാസിൽ പോണം. ഇന്ന് ഷൂട്ടിങ് കഴിഞ്ഞു ഉടനെ തന്നെ അടുത്ത് കിടക്കുന്ന വണ്ടിയിൽ കയറിയാൽ ഡബ് ചെയ്യാം. അലെങ്കിൽ തന്നെ എവിടെയാണ് ഇന്ന് ഗ്രാമങ്ങൾ. അതി വേഗം ഗ്രാമങ്ങളെ നാഗരികത വന്നു മൂടുകയാണ് .
എല്ലാം വീടിനുള്ളിൽ കിട്ടുമ്പോള്‍ പുഴയും തോടും വയലുമൊക്കെ പുതിയ തലമുറയ്ക്ക് എന്തിനാണ്.ഇന്ന് കാശുകൊടുത്താൽ എല്ലാം നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നുണ്ട്. പണ്ട് അതല്ലായിരുന്നു സ്ഥിതി. പാടത്തു പണിയെടുത്തിരുന്ന ഒരു വലിയ തലമുറ കേരളത്തിലുണ്ടായിരുന്നു. പകലന്തിയോളം വയലേലകളിൽ പണിയെടുത്തു വൈകുന്നേരം പുഴയിൽ കുളിച്ചു രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന അനുഭൂതിയും സുഖവും ഇന്ന് കിട്ടുന്നുണ്ടോ. പുഴയും തോടും മറ്റ് ജലാശയങ്ങളും വൃത്തിഹീനമായി. പ്രകൃതിയെ സംരക്ഷിക്കേണ്ട അധികാരിവർഗ്ഗങ്ങൾ തന്നെ ചൂഷണം ചെയ്യാൻ കൂട്ട് നിൽക്കുന്നു. പിന്നെ എങ്ങനെയാണ് ഇന്നത്തെ തലമുറയ്ക്ക് പ്രകൃതി സ്നേഹവും മൂല്യബോധവും ഉണ്ടാകുന്നത്.
നല്ല വായുവും ശുദ്ധമായ വെള്ളവും ലഭിച്ചിരുന്ന നാട്ടിന്പുറങ്ങളെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഈ ഇന്റർനെറ്റ് യുഗത്തിൽ നാട്ടിൻപുറവും നഗരവും ഒരുപോലെയാണ് . വയലുകളിൽ വിത്തെറിഞ്ഞു പാകമായി ഭക്ഷണയോഗ്യമാവാൻ ചുരുങ്ങിയത് ഒരു 8 മാസമെങ്കിലും പിടിക്കും. ഇന്ന് അത്രയും സമയം കൃഷിയ്ക്ക് വേണ്ടി കളയാൻ ആളുകൾക്ക് എവിടെയാണ് സമയം. എല്ലാവര്ക്കും തിരക്കോടു തിരക്കല്ലേ. കൃഷിയിലൂടെ ആർജിക്കുന്ന ഒരു വലിയ സംസ്ക്കാരം ഉണ്ടായിരുന്നു കേരളത്തിൽ. നന്മയുടെ ആ മഹത്തായ കാര്ഷികസംസ്‌ക്കാരമൊക്കെ ഇന്ന് എവിടെയോ പോയ്മറഞ്ഞു.
ഭാവിയെ കുറിച്ചുള്ള കൃത്യമായ ദിശാബോധമോ വീക്ഷണമോ ഇല്ലാതെ മറ്റേതൊക്കെയോ വഴികളിലൂടെയാണ് ഇന്നത്തെ യുവതലമുറ കടന്നു പോകുന്നത്. ഈ പച്ചപ്പും പുഴയും തോടും ഗ്രാമങ്ങളും ഒക്കെ ഇല്ലാതായാൽ എന്തായിരിക്കും ഈ നാടിന്റെ അവസ്ഥയെന്നോർക്കുന്പോൾ ഭയം തോന്നുകയാണ്. അനു നിമിഷം വളർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ കൂടെ സഞ്ചരിക്കുകയാണ് ഇന്നത്തെ പുതു തലമുറ. പക്ഷെ നമ്മളൊക്കെ പഴയ ആളുകളായതുകൊണ്ടാവാം പുതിയ മാറ്റങ്ങളിലൂടെയൊക്കെ അത്ര പെട്ടെന്ന് സഞ്ചരിക്കാൻ കഴിയാത്തതു. എന്നാൽ പുതിയ ചിന്തകളെയും പുതിയ തലമുറയുടെ പ്രവൃത്തികളെയും അപ്പാടെ തള്ളിക്കളയുന്ന ഒരാളല്ല ഞാൻ.
സിനിമയിലാണെകിലും മറ്റു മേഖലകളിലാണെകിലും നമ്മെ വിസ്മയിപ്പിക്കുന്ന പ്രതിഭാധനന്മാരായ ചെറുപ്പക്കാർ ഉണ്ട്. മനുഷ്യ ബന്ധങ്ങളുടെ ഹൃദയഹാരിയായ കഥകൾ പറയുന്ന സിനിമകൾ ഈകാലത്തും മലയാളത്തിൽ ഉണ്ടാകുന്നുണ്ട്. ഒരു ചലച്ചിത്ര നടൻ എന്ന നിലയിൽ ഓരോകാലത്തെയും സിനിമ ആവിശ്യപ്പെടുന്നത് എന്താണോ അത് കൊടുക്കുക എന്നതാണ് എന്റെ ധർമ്മം . പണ്ട് നമ്മൾക്ക് കിട്ടിയതെല്ലാം ആ കാലത്തിന്റെ സൗഭാഗ്യങ്ങളായിരുന്നു എന്ന് കരുതാനാണ് എനിക്കിഷ്ട്ടം.
എല്ലാകാലത്തും അത് വേണമെന്ന് വാശിപിടിക്കാൻ കഴിയില്ലല്ലോ. ഇന്ന് സംഭവിക്കുന്നതെല്ലാം ഇന്നത്തെ ശരികളാണ്. ഇന്നത്തെ ശരികളോടപ്പം നീങ്ങാനാണ് എനിക്കിഷ്ട്ടം.മനുഷ്യൻ ചെയ്യുന്ന എല്ലാ ജോലികളും ഇന്ന് റോബോട്ടുകൾ ചെയ്യുമെന്നാണ് പറയുന്നത് . ഇനിയുള്ള കാലം ജോലിക്കാരെയൊക്കെ പിരിച്ചുവിട്ടു കമ്പനികളെല്ലാം ജോലികൾ റോബോട്ടുകളെ ഏൽപ്പിച്ചാൽ എന്ത് ചെയ്യും” മാമൂക്കോയ പറഞ്ഞു.